തീത്തൊസ്
ഗ്രന്ഥകര്‍ത്താവ്
തീത്തോസിനു എഴുതപ്പെട്ട ഈ കത്തിൽ പൗലോസ് സ്വയം തന്നെക്കുറിച്ച് വെളിപ്പെടുത്തുന്നത് “ദൈവത്തിൻറെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തലനുമായ” എന്നാണ് (1:1). തീത്തോസുമായുള്ള പൗലോസിന്‍റെ ബന്ധത്തിന്‍റെ തുടക്കം അജ്ഞാതമാണ് പൗലോസിന്‍റെ ശുശ്രൂഷയിലൂടെ ക്രിസ്തു വിശ്വാസത്തിലേക്ക് വ്യക്തിയാണ് അതുകൊണ്ട് പൗലോസ് “പൊതുവിശ്വാസത്തിൽ നിജ പുത്രനായ തീത്തോസ്” എന്ന് അഭിസംബോധന ചെയ്യുന്നത്. (1:4). സുവിശേഷത്തിന് സഹകാരിയും സുഹൃത്തുമായ തിത്തോസിനെ വളരെ ബഹുമാനത്തോടു കൂടിയാണ് പൗലോസ് കണ്ടിരുന്നത് തിത്തോസിന്റെ സ്നേഹവും, അചഞ്ചലതയെയും അപ്പോസ്തലന്‍ ശ്ലാഘിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 63 - 65.
റോമിലെ തൻറെ ആദ്യത്തെ കാരാഗ്രഹ വാസത്തിനുശേഷം പുറത്തുവന്ന പൗലോസ് നിക്കോപോളിസ് എന്ന സ്ഥലത്തു വച്ചാണ് ഈ ലേഖനം എഴുതിയത്. ശുശ്രൂഷയ്ക്കായി എഫേസോസിൽ തിമോഥെയോസിനെ വിട്ടിട്ടുപോരുന്ന പൗലോസ് ക്രേത്തദ്വീപിൽ തീത്തോസിനെ ചേര്‍ത്ത് പ്രവർത്തിക്കുന്നു.
സ്വീകര്‍ത്താവ്
തീത്തോസ് ക്രേത്തയിലെ ഒരു സഹപ്രവർത്തകനും വിശ്വാസത്താല്‍ നിജ പുത്രനുമാണ്.
ഉദ്ദേശം
ക്രേത്തയിലെ പുതിയ സഭകളിൽ ഉള്ള ചില പോരായ്മകൾ നികത്തുവാനും തെറ്റായ വ്യവസ്ഥിതിയും അംഗങ്ങളുടെ അച്ചടക്കമില്ലായ്മയും മാറ്റുന്നതിന് പുതിയ മൂപ്പന്മാരെ നിയമിക്കുവാനും നല്ല സാക്ഷ്യവും മാതൃകയും മുൻനിർത്തി അവരെ വേലയ്ക്കു മുതൽക്കൂട്ടായി തീർക്കുവാനും നിർദ്ദേശം നൽകുന്നു.
പ്രമേയം
പെരുമാറ്റത്തിലുള്ള ചട്ടങ്ങൾ
സംക്ഷേപം
1. അഭിവാദനം — 1:1-4
2. മൂപ്പന്മാരുടെ നിയമനം — 1:5-16
3. വിവിധ പ്രായക്കാർക്കുള്ള നിർദ്ദേശങ്ങൾ — 2:1-3:11
4. സമാപന സന്ദേശം — 3:12-15
1
നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ, ഭോഷ്ക് പറയാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശയിൽ താൻ തിരഞ്ഞെടുത്തവരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി, ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തിൽ യഥാർത്ഥപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
തീത്തോസിന്റെ ക്രേത്തയിലെ ദൗത്യം
ഞാൻ ക്രേത്തയിൽ നിന്നെ വിട്ടിട്ടുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ എല്ലാ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും തന്നെ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും മുൻകോപിയും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്. എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും ആരോഗ്യകരമായ ഉപദേശത്താൽ പ്രബോധിപ്പിക്കുവാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്, ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.
10 വൃഥാവാചാലന്മാരും, ജനങ്ങളെ വഞ്ചിക്കുന്നവരുമായ കീഴടങ്ങാത്ത പലരും ഉണ്ട്; വിശേഷാൽ പരിച്ഛേദനക്കാർ തന്നെ. 11 അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായത്തിനു വേണ്ടി, ഉപദേശിക്കരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. 12 “ക്രേത്തർ സദാ നുണയന്മാരും, ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ” എന്ന് അവരിൽ ഒരുവൻ, അവരുടെ ഒരു പ്രവാചകൻ തന്നെ, പറഞ്ഞിരിക്കുന്നു. 13 ഈ സാക്ഷ്യം സത്യം തന്നെ; അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും 14 യെഹൂദകെട്ടുകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്കുക. 15 ശുദ്ധിയുള്ളവർക്കു് എല്ലാം ശുദ്ധം തന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ഹൃദയവും മനസ്സാക്ഷിയും മലിനമായിത്തീർന്നിരിക്കുന്നു. 16 അവർ ദൈവത്തെ അറിയുവാൻ പ്രഖ്യാപിക്കുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറപ്പുളവാക്കുന്നവരും അനുസരണംകെട്ടവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.