10
യഹോവ യെഹൂദയ്ക്കുവേണ്ടി കരുതുന്നു
1 പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ;
യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ;
അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി
മാരി പെയ്യിച്ചുകൊടുക്കും.
2 ഗൃഹബിംബങ്ങൾ മിഥ്യാത്വം*മിഥ്യ മായ, യഥാര്‍ഥമല്ലാത്തത്, ഇല്ലാത്തത്, വ്യാജം. സംസാരിക്കുകയും
ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു
വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു;
അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു.
3 “എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു;
ഞാൻ നായകന്മാരെ†നായകന്മാരെ കോലാട്ടുകൊറ്റന്മാരെ ശിക്ഷിക്കും;
സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച്
അവരെ യുദ്ധത്തിൽ തന്റെ രാജകീയകുതിരകളെ പോലെയാക്കും.
4 അവന്റെ പക്കൽനിന്ന് മൂലക്കല്ലും
അവന്റെ പക്കൽനിന്ന് ആണിയും
അവന്റെ പക്കൽനിന്ന് പടവില്ലും
അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും.
5 അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും;
യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.
6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും
യോസേഫ് ഗൃഹത്തെ രക്ഷിക്കുകയും
എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും;
ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും;
ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ;
ഞാൻ അവർക്ക് ഉത്തരമരുളും.
7 എഫ്രയീമ്യർ വീരനെപ്പോലെയാകും;
അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും;
അവരുടെ പുത്രന്മാർ അത് കണ്ടു സന്തോഷിക്കും;
അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8 ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും‡ശേഖരിക്കും വിളിച്ചുകൂട്ടും എന്നുമാകാം. ;
അവർ പെരുകിയിരുന്നതുപോലെ പെരുകും.
9 ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും;
ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും;
അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.
10 ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും;
അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും;
ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും;
അവർക്ക് ഇടം പോരാതെവരും.
11 അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു,
സമുദ്രത്തിലെ ഓളങ്ങളെ അടിക്കും;
നീലനദിയുടെ§നീലനദിയുടെ നൈൽ നദി. ആഴങ്ങളെല്ലാം വറ്റിപ്പോകുകയും
അശ്ശൂരിന്റെ അഹങ്കാരം താഴുകയും
മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.
12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും;
അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും”
എന്നു യഹോവയുടെ അരുളപ്പാട്.