19
വികടാധരം ഉള്ള മൂഢനെക്കാൾ
പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല;
തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു;
അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;
എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;
ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു;
അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും?
അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;
ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;
ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.
10 സുഖജീവനം ഭോഷന്നു യോഗ്യമല്ല;
പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
11 വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു;
ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.
12 രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം;
അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13 മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം;
ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ച പോലെ.
14 ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം;
ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;
അലസചിത്തൻ പട്ടണികിടക്കും.
16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;
നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
17 എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു;
അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.
18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക;
എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.
19 മുൻകോപി പിഴ കൊടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
20 പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു
ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു;
യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
22 മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും;
ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
23 യഹോവാഭക്തി ജീവഹേതുകമാകുന്നു;
അതുള്ളവൻ തൃപ്തനായി വസിക്കും;
അനർത്ഥം അവന്നു നേരിടുകയില്ല.
24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;
വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;
ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ
ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ
വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.
28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു;
ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
29 പരിഹാസികൾക്കായി ശിക്ഷാവിധിയും
മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.