27
യാക്കോബ് 4:13-16നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു;
ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.
നിന്റെ വായല്ല മറ്റൊരുത്തൻ,
നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.
കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;
ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;
ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം?
മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.
സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;
ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;
വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.
കൂടുവിട്ടലയുന്ന പക്ഷിയും
നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.
10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു;
തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു;
ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു.
11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു
നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.
12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
13 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.
14 അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ
ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.
15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും
കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
16 അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു;
അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.
17 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു;
മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.
18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും;
യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
19 വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു;
മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
20 പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല;
മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.
21 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന;
മനുഷ്യന്നോ അവന്റെ പ്രശംസ.
22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും
അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
23 നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക;
നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.
24 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ;
കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
25 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു;
പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും
കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.
27 കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും
നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും
നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.

27:1 യാക്കോബ് 4:13-16