31
ലെമൂവേൽരാജാവിന്റെ വചനങ്ങൾ;
അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു?
എന്റെ നേർച്ചകളുടെ മകനേ, എന്തു?
സ്ത്രീകൾക്കു നിന്റെ ബലത്തെയും
രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.
വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു;
ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു;
മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.
അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും
അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
നശിക്കുമാറായിരിക്കുന്നവന്നു മദ്യവും
മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.
അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും
തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക;
ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;
എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?
അവളുടെ വില മുത്തുകളിലും ഏറും.
11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
12 അവൾ തന്റെ ആയുഷ്കാലമൊക്കെയും
അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു
താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും
വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു;
കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
17 അവൾ ബലംകൊണ്ടു അര മുറക്കുകയും
ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു;
അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു;
അവളുടെ വിരൽ കതിർ പിടിക്കുന്നു.
20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;
ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;
അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;
ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ
അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;
അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25 ബലവും മഹിമയും അവളുടെ ഉടുപ്പു;
ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.
26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;
ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.
27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;
വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;
അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:
29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;
നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;
യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;
അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.