8
 1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!  
ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;  
ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.   
 2 നീ എനിക്കു ഉപദേശം തരേണ്ടതിന്നു  
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;  
സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും  
ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.   
 3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;  
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.   
 4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം  
അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു  
എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.   
 5 മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ  
ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?  
നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി;  
അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു;  
അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.   
 6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും  
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ;  
പ്രേമം മരണംപോലെ ബലമുള്ളതും  
പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;  
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.   
 7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ;  
നദികൾ അതിനെ മുക്കിക്കളകയില്ല.  
ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും  
പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.   
 8 നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു;  
അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല;  
നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ  
നാം അവൾക്കു വേണ്ടി എന്തു ചെയ്യും?   
 9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ  
ഒരു വെള്ളിമകുടം പണിയാമായിരുന്നു;  
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.   
 10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;  
അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.   
 11 ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.  
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;  
അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ  
ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.   
 12 എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;  
ശലോമോനേ, നിനക്കു ആയിരവും  
ഫലം കാക്കുന്നവർക്കു ഇരുനൂറും ഇരിക്കട്ടെ.   
 13 ഉദ്യാനനിവാസിനിയേ,  
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു;  
അതു എന്നെയും കേൾപ്പിക്കേണമേ.   
 14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ  
ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.