10
പൗലോസിന്റെ ശുശ്രൂഷ
നിങ്ങളെ അഭിമുഖമായി കാണുമ്പോൾ “വിനീതനും” അകലെയായിരിക്കുമ്പോൾ “ധീരനും” എന്നു നിങ്ങൾ കരുതുന്ന “പൗലോസ്” എന്ന ഞാൻ, ക്രിസ്തുവിന്റെ വിനയവും സൗമ്യതയും മുൻനിർത്തി നിങ്ങളോട് അഭ്യർഥിക്കുന്നു: ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്. ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്. പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്. ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു. നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ* അതായത്, നിങ്ങൾക്ക് അൽപ്പംകൂടി പക്വതയും പരിജ്ഞാനവും വന്നതിനുശേഷം. അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും.
നിങ്ങൾ പുറമേയുള്ളവമാത്രമാണോ കാണുന്നത്? ഞാൻ ക്രിസ്തുവിനുള്ളയാൾ എന്ന് ആരെങ്കിലും സ്വയം അഭിമാനിക്കുന്നെങ്കിൽ, ഞങ്ങളും അയാളെപ്പോലെതന്നെ ക്രിസ്തുവിനുള്ളവർ എന്നുകൂടെ മനസ്സിലാക്കണം. നിങ്ങളെ തകർത്തുകളയാനല്ല, ആത്മികമായി പണിതുയർത്താൻ കർത്താവ് ഞങ്ങൾക്കു നൽകിയ അധികാരത്തെ സംബന്ധിച്ച് അൽപ്പം കൂടുതൽ പ്രശംസിച്ചാലും അതിൽ ലജ്ജിക്കുന്നില്ല. ലേഖനങ്ങൾകൊണ്ടു ഞാൻ നിങ്ങളുടെ ധൈര്യം കെടുത്താൻ ശ്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. 10 “അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഘനഗംഭീരവും കരുത്തുറ്റതുമാണ്, എന്നാൽ ശാരീരികസാന്നിധ്യം മതിപ്പുതോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്” എന്നു ചിലർ പറയുന്നല്ലോ. 11 എന്നാൽ, അകലെയായിരിക്കുമ്പോൾ ലേഖനങ്ങളിൽ ഞങ്ങൾ പറയുന്നതുതന്നെ ആയിരിക്കും, അടുത്തിരിക്കുമ്പോൾ പ്രവർത്തിക്കുന്നത് എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ.
12 ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും. 13 ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു. 14 ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ. 15 മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. 16 അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല. 17 “എന്നാൽ അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.” യിര. 9:24 18 സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.

*10:6 അതായത്, നിങ്ങൾക്ക് അൽപ്പംകൂടി പക്വതയും പരിജ്ഞാനവും വന്നതിനുശേഷം.

10:17 യിര. 9:24