പുറപ്പാടുപുസ്തകം
1
ഇസ്രായേല്യർ പീഡിപ്പിക്കപ്പെടുന്നു
യാക്കോബിനോടുകൂടെ, കുടുംബസമേതം ഈജിപ്റ്റിൽ വന്ന ഇസ്രായേൽമക്കളുടെ പേരുകൾ ഇവയാണ്:
 
രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ,
ദാൻ, നഫ്താലി,
ഗാദ്, ആശേർ.
 
യാക്കോബിൽനിന്നു ജനിച്ചവർ ആകെ എഴുപതുപേരായിരുന്നു;* ചാവുകടൽ ചുരുളിലും പഴയനിയമ ഗ്രീക്കു പതിപ്പിലും എഴുപത്തഞ്ച്. അ.പ്ര. 7:14 കാണുക. ഉൽ. 46:27-ലെ കുറിപ്പ് കാണുക. യോസേഫ് മുമ്പേതന്നെ ഈജിപ്റ്റിൽ ആയിരുന്നു.
 
വർഷങ്ങൾ കടന്നുപോയി, യോസേഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു. എന്നാൽ അവരുടെ പിൻഗാമികളായ ഇസ്രായേല്യർ, സന്താനസമൃദ്ധിയുള്ളവരായി അത്യധികം വർധിച്ചു; അവർ പ്രബലപ്പെട്ടു. ദേശം അവരെക്കൊണ്ടു നിറഞ്ഞു.
കാലങ്ങൾ കടന്നുപോയി, യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു. അദ്ദേഹം തന്റെ ജനങ്ങളോട്, “ഇതാ, ഇസ്രായേല്യർ നമ്മെക്കാൾ എണ്ണത്തിൽ പെരുകി പ്രബലരായിരിക്കുന്നു. 10 നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
11 അതനുസരിച്ച്, ഇസ്രായേല്യരെക്കൊണ്ടു കഠിനമായി പണിയെടുപ്പിക്കാനും അവരെ പീഡിപ്പിക്കാനുമായി ഈജിപ്റ്റുകാർ അവരുടെമേൽ മേൽനോട്ടക്കാരെ നിയമിച്ചു; അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ് എന്നീ സംഭരണനഗരങ്ങൾ ഇസ്രായേല്യരെക്കൊണ്ട് പണിയിപ്പിച്ചു. 12 എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു. 13 ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. 14 ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്‌പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി.
15 ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ അതായത്, പ്രസവശുശ്രൂഷചെയ്യുന്നവർ. ശിപ്രാ, പൂവാ എന്നിവരോട്, 16 “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. 17 ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. 18 ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു.
19 സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
20 അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. 21 സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.
22 പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു.

*1:5 ചാവുകടൽ ചുരുളിലും പഴയനിയമ ഗ്രീക്കു പതിപ്പിലും എഴുപത്തഞ്ച്. അ.പ്ര. 7:14 കാണുക. ഉൽ. 46:27-ലെ കുറിപ്പ് കാണുക.

1:15 അതായത്, പ്രസവശുശ്രൂഷചെയ്യുന്നവർ.