36
ഇസ്രായേലിനു പുതുജീവൻ
“മനുഷ്യപുത്രാ, നീ ഇസ്രായേൽ പർവതങ്ങളോട് ഇപ്രകാരം പ്രവചിച്ചു പറയുക: ‘ഇസ്രായേൽ പർവതങ്ങളേ, യഹോവയുടെ വചനം കേൾക്കുക, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച് “ആഹാ! പുരാതനഗിരികൾ ഞങ്ങളുടെ കൈവശത്തിലായിരിക്കുന്നു” ’ എന്നു പറയുന്നുവല്ലോ. അതിനാൽ നീ ഇപ്രകാരം പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മനുഷ്യരുടെ അസൂയയും നിന്ദയുംനിറഞ്ഞ സംസാരത്തിനു പാത്രമായി ശേഷിക്കുന്ന രാഷ്ട്രങ്ങളുടെ അവകാശമായി മാറുംവിധം അവർ നിങ്ങളെ ശൂന്യമാക്കി നാലുപാടുനിന്നും നിങ്ങളെ തകർത്തതുകൊണ്ട്, ഇസ്രായേൽ ഗിരിനിരകളേ, യഹോവയായ കർത്താവിന്റെ വാക്കു ശ്രദ്ധിക്കുക: പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിക്കിടക്കുന്ന ശൂന്യാവശിഷ്ടങ്ങളോടും ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവുമായിത്തീർന്നിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു— എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയിൽ ഞാൻ ശേഷിക്കുന്ന ജനതകളോടും ഏദോമിനോടും സംസാരിച്ചിരിക്കുന്നു. ഹൃദയത്തിൽ ആഹ്ലാദത്തോടും അസൂയയോടുംകൂടി അവർ എന്റെ ദേശം തങ്ങളുടെ അവകാശമാക്കി അതിന്റെ മേച്ചിൽസ്ഥലങ്ങളെ കവർച്ച ചെയ്തിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ അതിനാൽ ഇസ്രായേൽദേശത്തെപ്പറ്റി പ്രവചിച്ച് അതിലെ പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജനതകളുടെ നിന്ദ സഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയിലും ക്രോധത്തിലും ഇപ്രകാരം സംസാരിക്കുന്നു. അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കുചുറ്റുമുള്ള ജനതകൾ നിന്ദ സഹിക്കേണ്ടിവരും എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്യുന്നു.
“ ‘എന്നാൽ ഇസ്രായേൽ പർവതങ്ങളേ, എന്റെ ജനമായ ഇസ്രായേൽ സ്വദേശത്തേക്കു വേഗം തിരിച്ചുവരുമെന്നതിനാൽ നിങ്ങൾ അവർക്കുവേണ്ടി കൊമ്പുകളും ഫലങ്ങളും പുറപ്പെടുവിക്കുക. ഞാൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനായി നിങ്ങളെ കൃപയോടെ വീക്ഷിക്കുന്നു; നിങ്ങളിൽ ഉഴവും വിതയും ഉണ്ടാകും. 10 നിങ്ങളിൽ വസിക്കുന്ന ജനങ്ങളെ, ഇസ്രായേൽജനത്തെ, ഒന്നാകെ ഞാൻ വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും. ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടും. 11 നിങ്ങളിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ ഞാൻ വർധിപ്പിക്കും; അവർ സന്താനപുഷ്ടിയുള്ളവരായി അസംഖ്യമായി വർധിക്കും. കഴിഞ്ഞ കാലത്തെന്നപോലെ ഞാൻ നിന്നിൽ ജനങ്ങളെ പാർപ്പിക്കും; നിങ്ങളെ പൂർവാധികം ഐശ്വര്യപൂർണരാക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. 12 ഞാൻ ജനത്തെ, എന്റെ ജനമായ ഇസ്രായേലിനെത്തന്നെ, നിങ്ങളിൽ അധിവസിക്കുമാറാക്കും. അവർ നിങ്ങളെ കൈവശമാക്കും. നിങ്ങൾ അവരുടെ അവകാശമായിത്തീരും. ഇനിമേൽ നീ അവരുടെ മക്കളെ അപഹരിക്കുകയില്ല.
13 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ജനത്തെ തിന്നുകളകയും നിന്റെ രാഷ്ട്രത്തിലെ കുഞ്ഞുങ്ങളെ അപഹരിക്കുകയും ചെയ്യുന്നു,” എന്നു ചിലർ നിന്നോടു പറയുന്നു. അതുകൊണ്ട്, 14 നീ ഇനിയൊരിക്കലും മനുഷ്യരെ തിന്നുകളയുകയും ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്യുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 15 ഇനിയൊരിക്കലും നീ രാഷ്ട്രങ്ങളുടെ പരിഹാസം കേൾക്കുകയില്ല, ഇനിമേൽ നീ ജനങ്ങളുടെ നിന്ദ സഹിക്കേണ്ടിവരുകയില്ല, മേലാൽ ദേശം വീണുപോകാൻ നീ ഇടവരുത്തുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
ഇസ്രായേലിന്റെ പുനഃസ്ഥാപനം ഉറപ്പാക്കപ്പെടുന്നു
16 വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 17 “മനുഷ്യപുത്രാ, ഇസ്രായേൽജനം സ്വന്തം ദേശത്തു താമസിച്ചിരുന്നകാലത്ത് അവർ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ മലിനമാക്കി. അവരുടെ പെരുമാറ്റം എന്റെ ദൃഷ്ടിയിൽ ഋതുമതിയായ ഒരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു. 18 അതിനാൽ ദേശത്ത് അവർ രക്തം ചൊരിഞ്ഞതിനാലും തങ്ങളുടെ വിഗ്രഹങ്ങളാൽ അതിനെ അശുദ്ധമാക്കിയതിനാലും ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞു. 19 ഞാൻ അവരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചു; അവർ രാജ്യങ്ങളിലെല്ലാം ചിന്നിച്ചിതറി. അവരുടെ ജീവിതരീതിക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ അവരെ ന്യായംവിധിച്ചു. 20 ഏതെല്ലാം ജനതകൾക്കിടയിൽ അവർ എത്തിച്ചേർന്നോ, അവിടെയെല്ലാം അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. കാരണം അവരെക്കുറിച്ചു ജനം: ‘ഇവർ യഹോവയുടെ ജനതയാണ്, എങ്കിലും അവർക്കു തങ്ങളുടെ നാടുവിട്ടുപോകേണ്ടിവന്നു’ എന്നു പറയാൻ ഇടയായി. 21 ഇസ്രായേൽജനം പോയ ദേശങ്ങളിലെല്ലാം അവർ അശുദ്ധമാക്കിത്തീർത്ത എന്റെ വിശുദ്ധനാമത്തെപ്പറ്റി എനിക്കു ഹൃദയഭാരം ഉണ്ടായി.
22 “അതിനാൽ ഇസ്രായേൽഗൃഹത്തോടു നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾക്കുവേണ്ടിയല്ല, നിങ്ങൾ പോയ ജനതകൾക്കിടയിലെല്ലാം അശുദ്ധമാക്കിത്തീർത്ത എന്റെ പരിശുദ്ധനാമത്തിനുവേണ്ടിയാണ് ഞാൻ ഈ കാര്യങ്ങൾചെയ്യാൻ പോകുന്നത്. 23 നിങ്ങൾ ജനതകൾക്കിടയിൽ അശുദ്ധമാക്കിയ, അവരുടെ മധ്യേ അശുദ്ധമായിത്തീർന്ന എന്റെ മഹത്തായ നാമത്തിന്റെ പരിശുദ്ധി ഞാൻ അവരെ കാണിക്കും. അങ്ങനെ നിങ്ങളിലൂടെ എന്റെ വിശുദ്ധി ഞാൻ അവരുടെ ദൃഷ്ടിയിൽ തെളിയിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ആ ജനതകൾ മനസ്സിലാക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
24 “ ‘ഞാൻ നിങ്ങളെ രാഷ്ട്രങ്ങളിൽനിന്ന് കൂട്ടി എല്ലാ രാജ്യങ്ങളിൽനിന്നും ശേഖരിച്ച് നിങ്ങളുടെ സ്വന്തം ദേശത്തേക്കു കൊണ്ടുവരും. 25 ഞാൻ നിങ്ങളുടെമേൽ നിർമലജലം തളിക്കും; നിങ്ങൾ നിർമലരായിത്തീരും. നിങ്ങളുടെ എല്ലാ അശുദ്ധികളെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെയും നീക്കി ഞാൻ നിങ്ങളെ നിർമലീകരിക്കും. 26 ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും. നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കിക്കളഞ്ഞ് മാംസളമായ ഒരു ഹൃദയം ഞാൻ നിങ്ങൾക്കു നൽകും. 27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ഉത്തരവുകളിൽ നടത്തും, എന്റെ നിയമങ്ങൾ പ്രമാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 28 നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും. 29 നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷിക്കും. ഞാൻ ധാന്യം വിളിച്ചുവരുത്തി അതു സമൃദ്ധമാക്കും, ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്തുകയില്ല. 30 ക്ഷാമംനിമിത്തം നിങ്ങൾ ഇനിയൊരിക്കലും രാഷ്ട്രങ്ങൾക്കിടയിൽ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും വയലിലെ വിളവും വർധിപ്പിക്കും. 31 അന്ന് നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്കർമങ്ങളെയുംകുറിച്ച് ഓർത്ത് നിങ്ങളുടെ പാപങ്ങളും മ്ലേച്ഛതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ വെറുപ്പുതോന്നും. 32 നിങ്ങൾനിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതെന്നു നിങ്ങൾ അറിയണം, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ലജ്ജാവിവശരായിത്തീരുവിൻ.
33 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നനാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങളിൽ വീണ്ടും ജനങ്ങളെ പാർപ്പിക്കും. നിങ്ങളുടെ ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടുകയും ചെയ്യും. 34 ശൂന്യമായിരുന്ന ദേശം അതിൽക്കൂടി കടന്നുപോകുന്നവരുടെ ദൃഷ്ടിയിൽ ശൂന്യമായിക്കിടക്കാതെ അവിടെ കൃഷിചെയ്യപ്പെടുന്നതാകും. 35 അവർ പറയും, “ശൂന്യമായിക്കിടന്ന ഈ സ്ഥലം ഏദെൻതോട്ടംപോലെയായിത്തീർന്നു; കുപ്പക്കുന്നായും ശൂന്യമായും ഇടിഞ്ഞും കിടന്നിരുന്ന പട്ടണങ്ങൾ കോട്ടകെട്ടി ഉറപ്പിക്കപ്പെട്ടതും ജനവാസവും ഉള്ളതുമായിത്തീർന്നല്ലോ.” 36 അപ്പോൾ യഹോവയായ ഞാൻ ഇടിഞ്ഞുകിടന്നതിനെ വീണ്ടും പണിതുവെന്നും ശൂന്യമായിരുന്നിടത്ത് കൃഷിയിറക്കിയെന്നും നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങൾ അറിയും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു, ഞാൻ അതു നിറവേറ്റുകയും ചെയ്യും.’
37 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരിക്കൽക്കൂടി ഞാൻ ഇസ്രായേൽജനത്തിന്റെ അപേക്ഷകേട്ട് ഇത് അവർക്കുവേണ്ടി ചെയ്യും. അവരുടെ ജനങ്ങളെ ഞാൻ ആട്ടിൻപറ്റംപോലെ അനവധിയായി വർധിപ്പിക്കും. 38 ശൂന്യമായിക്കിടന്നിരുന്ന പട്ടണങ്ങൾ ജെറുശലേമിലെ നിയമിക്കപ്പെട്ട ഉത്സവങ്ങളുടെ സമയത്ത് യാഗത്തിനുള്ള ആട്ടിൻപറ്റം അസംഖ്യമായിരിക്കുന്നതുപോലെ മനുഷ്യരാകുന്ന ആട്ടിൻപറ്റംകൊണ്ടു നിറയും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”