2
ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും,
കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും;
അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും
ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?
യഹോവയുടെ മറുപടി
അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി:
“വെളിപ്പാട് എഴുതുക,
ഓടിച്ചുവായിക്കാൻ തക്കവണ്ണം
അതു ഫലകത്തിൽ വ്യക്തമായി എഴുതുക.
കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;
അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു,
അതു തെറ്റുകയുമില്ല.
താമസിച്ചാലും അതിനായി കാത്തിരിക്കുക;
അതു നിശ്ചയമായും വരും,
താമസിക്കുകയില്ല.
 
 
“നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു;
അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല,
എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.
വീഞ്ഞ് അവനെ ചതിക്കുന്നു;
അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല.
കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ
മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ,
അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും
സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു.
“എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു,
“ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും
ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം!
ഇത് എത്രകാലം നിലനിൽക്കും?’
നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ.
അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ?
അപ്പോൾ നീ അവർക്ക് ഇരയായിത്തീരും.
നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം,
ശേഷിച്ച ജനം നിന്നെ കൊള്ളയിടും.
നീ മനുഷ്യരക്തം ചൊരിഞ്ഞ്,
ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ.
 
“ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്,
അനർഥത്തിൽനിന്നു രക്ഷപ്പെടാൻ
തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം!
10 അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു;
എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി.
11 ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും
മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും.
 
12 “രക്തംചിന്തി പട്ടണം പണിയുന്നവനും
അതിക്രമത്താൽ നഗരം സ്ഥാപിക്കുന്നവനും ഹാ കഷ്ടം!
13 ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും
ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും
സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ?
14 സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ,
ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
 
15 “അയൽവാസിയുടെ നഗ്നത കാണേണ്ടതിന്
അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം
വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
16 തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും.
ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക!
യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു,
ലജ്ജ നിന്റെ തേജസ്സിനെ മൂടും.
17 നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും,
നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും.
നീ മനുഷ്യരക്തം ചൊരിഞ്ഞ്,
ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ.
 
18 “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും
വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില?
അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും
സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ.
19 മരത്തോട്, ‘ജീവിക്കുക’ എന്നും
ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം!
മാർഗദർശനം നൽകാൻ അതിനു കഴിയുമോ?
സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു;
അതിനുള്ളിൽ ശ്വാസമില്ല.”
 
20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;
സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ.