16
ഇയ്യോബ്
അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
“ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്;
നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ.
നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ?
ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്?
നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ
എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു;
നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും
നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു.
എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും;
എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും.
 
“ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല;
ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല.
ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ.
അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു;
എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു.
അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു,
അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു;
എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു.
10 ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു;
അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും
എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു.
11 ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു;
ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു.
12 എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു;
അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു.
അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു;
13 അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു;
കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു;
എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു.
14 വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു;
ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു.
 
15 “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു;
എന്റെ അഭിമാനം* മൂ.ഭാ. കൊമ്പ് പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു.
16 കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു,
എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു;
17 എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല,
എന്റെ പ്രാർഥന നിർമലമായതുതന്നെ.
 
18 “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ;
എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ!
19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും
എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു.
20 എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ,
എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു; അഥവാ, എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു.
21 മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ
മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു!
 
22 “ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന്
ഏതാനും വർഷങ്ങൾമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്.

*16:15 മൂ.ഭാ. കൊമ്പ്

16:20 അഥവാ, എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു.