18
ബിൽദാദ്
അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:
“നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്?
വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം.
ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്?
നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ?
കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ,
നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ?
അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?
 
“ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും;
അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല.
അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും;
അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും.
അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു;
അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു.
അവർ സ്വയം കെണിയിലേക്കു നടക്കുന്നു;
അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു.
അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു,
കെണി അവരെ വരിഞ്ഞുമുറുക്കുന്നു.
10 അവർക്കുവേണ്ടി നിലത്ത് കുടുക്കും
വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.
11 എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും
ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു.
12 ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു;
വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.
13 അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു;
മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു.
14 അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും;
ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും.
15 അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു;
അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു.
16 കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു,
മീതേ അവരുടെ ശാഖകൾ കരിയുന്നു.
17 ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും;
ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല.
18 അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും;
അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും.
19 അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു;
അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല.
20 പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും;
പൂർവദേശക്കാർ നടുങ്ങിപ്പോകും.
21 നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു;
ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”