12
പ്രസവാനന്തര ശുദ്ധീകരണം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുന്ന സ്ത്രീ ആർത്തവകാലത്തെന്നപോലെ ഏഴുദിവസം ആചാരപരമായി അശുദ്ധയായിരിക്കും. എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം* അതായത്, സുന്നത്ത് ചെയ്യിക്കണം. ഇതിനുശേഷം സ്ത്രീ രക്തസ്രാവം നിലച്ചു ശുദ്ധിയായിത്തീരുന്നതിനു മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണകാലം തീരുന്നതുവരെ അവൾ വിശുദ്ധമായതൊന്നും സ്പർശിക്കരുത്; വിശുദ്ധസ്ഥലത്തു പോകുകയുമരുത്. അവൾ ഒരു മകളെയാണു പ്രസവിക്കുന്നതെങ്കിൽ, ആർത്തവകാലത്തെന്നപോലെ രണ്ടാഴ്ച അവൾ അശുദ്ധയായിരിക്കും. പിന്നീട് അവൾ രക്തസ്രാവം നിലച്ചു ശുദ്ധയായിത്തീരുന്നതിന് അറുപത്താറു ദിവസം കാത്തിരിക്കണം.
“ ‘മകനോ മകൾക്കോവേണ്ടിയുള്ള അവളുടെ ശുദ്ധീകരണകാലം കഴിയുമ്പോൾ, ഒരുവയസ്സുള്ള ഒരു ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിൻകുഞ്ഞിനെയോ കുറുപ്രാവിനെയോ പാപശുദ്ധീകരണയാഗത്തിനായും സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തമായി അർപ്പിക്കണം. അപ്പോൾ ആചാരപരമായി അവൾ രക്തസ്രാവത്തിൽനിന്ന് ശുദ്ധയാകും.
“ ‘ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള ചട്ടങ്ങളാണിവ. അവൾക്ക് ഒരാട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ, ഒന്നു ഹോമയാഗത്തിനും മറ്റേതു പാപശുദ്ധീകരണയാഗത്തിനുമായി കൊണ്ടുവരണം. ഈ വിധം പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം, എന്നാൽ അവൾ ശുദ്ധയാകും.’ ”

*12:3 അതായത്, സുന്നത്ത്