2
പാളയങ്ങളുടെ ക്രമീകരണം
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”
 
യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം.
അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600.
യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400.
അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400.
യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.
 
10 രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം.
ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു. 11 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500.
12 ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു. 13 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300.
14 ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ* ചി.കൈ.പ്ര. ഡെയൂവേൽ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു. 15 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650.
16 രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും.
 
17 പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.
 
18 എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം.
അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു. 19 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500.
20 മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു. 21 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200.
22 അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു. 23 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400.
24 എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും.
 
25 ദാൻഗണം വടക്ക്:
തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു. 26 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700.
27 അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു. 28 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500.
29 നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു. 30 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400.
31 ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
 
32 കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550. 33 യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.
 
34 അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.

*2:14 ചി.കൈ.പ്ര. ഡെയൂവേൽ