30
നേർച്ചകൾ
ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: “യഹോവ കൽപ്പിച്ചത് ഇതാണ്: ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.
“തന്റെ പിതാവിന്റെ ഭവനത്തിൽത്തന്നെ താമസിക്കുന്ന ഒരു യുവതി യഹോവയ്ക്ക് ഒരു നേർച്ചനേരുകയും ഒരു വ്രതം നിശ്ചയിക്കുകയും അവളുടെ പിതാവ് ആ നേർച്ചയെക്കുറിച്ചോ ശപഥത്തെക്കുറിച്ചോ കേൾക്കുകയും അവളോട് ഒന്നും പറയാതിരിക്കുകയും ചെയ്താൽ, അവളുടെ സകലനേർച്ചകളും, അവൾ നിശ്ചയിച്ച വ്രതമൊക്കെയും നിലനിൽക്കും. എന്നാൽ അവളുടെ പിതാവ് അതേക്കുറിച്ചു കേൾക്കുമ്പോൾ അദ്ദേഹം അവളെ വിലക്കിയാൽ, അവളുടെ നേർച്ചകളിലും വ്രതത്തിലും ഒന്നും നിലനിൽക്കുകയില്ല; അവളുടെ പിതാവ് അവളെ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.
“ഒരു നേർച്ച നേരുകയോ വ്രതത്തിനു തിടുക്കപ്പെട്ട് അധരങ്ങളാൽ ഒരു ശപഥംചെയ്യുകയോ ചെയ്തശേഷം അവൾ വിവാഹംകഴിക്കുകയും അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ട് അവളോടൊന്നും മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും വ്രതങ്ങളും നിലനിൽക്കും. എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.
“ഒരു വിധവയോ വിവാഹമോചനം ചെയ്യപ്പെട്ടവളായ ഒരു സ്ത്രീയോ നേരുന്ന നേർച്ചയും വ്രതവും അവളുടെമേൽ നിലനിൽക്കും.
10 “ഭർത്താവിന്റെകൂടെ ജീവിക്കുന്ന ഒരു സ്ത്രീ ഒരു നേർച്ചനേരുകയും വ്രതത്തിനു ശപഥംചെയ്യുകയും 11 അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ടും, അവളോടൊന്നും പറയാതിരിക്കുകയും അവളെ വിലക്കാതിരിക്കുകയും ചെയ്താൽ അവളുടെ സകലനേർച്ചകളും വ്രതത്തിനു ചെയ്ത ശപഥവും നിലനിൽക്കും. 12 എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും. 13 ആത്മതപനം* അഥവാ, ഉപവസിക്കുക ചെയ്യാനുള്ള നേർച്ചയോ വ്രതമോ സ്ഥിരപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ അവളുടെ ഭർത്താവിന് അധികാരമുണ്ട്. 14 എന്നാൽ അവളുടെ ഭർത്താവ് അതേപ്പറ്റി അവളോട് ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കുന്നെങ്കിൽ, അവൾ കടപ്പെട്ടിരിക്കുന്ന അവളുടെ സകലനേർച്ചകളും ശപഥങ്ങളും അദ്ദേഹം സ്ഥിരപ്പെടുത്തുകയാണ്. അവയെക്കുറിച്ച് കേട്ടിട്ടും അവളോട് ഒന്നും മിണ്ടാതിരുന്നതിലൂടെ അദ്ദേഹം അവ സ്ഥിരപ്പെടുത്തിയിരിക്കുന്നു. 15 എന്നാൽ, അവയെക്കുറിച്ച് കേട്ട് കുറെക്കാലം കഴിഞ്ഞ് അദ്ദേഹം അത് ദുർബലപ്പെടുത്തിയാൽ ആ മനുഷ്യൻതന്നെയായിരിക്കും അവളുടെ തെറ്റിന് ഉത്തരവാദി.”
16 ഒരു പുരുഷനും അയാളുടെ ഭാര്യയുംതമ്മിലും ഒരു പിതാവും തന്റെ വീട്ടിൽത്തന്നെ താമസിക്കുന്ന യുവതിയായ പുത്രിയുംതമ്മിലും ഉള്ള ബന്ധങ്ങൾ സംബന്ധിച്ച് യഹോവ മോശയ്ക്കു നൽകിയ നിബന്ധനകൾ ഇവയാണ്.

*30:13 അഥവാ, ഉപവസിക്കുക