സങ്കീർത്തനം 45
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം.
എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു
രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു;
എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്.
 
അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻ
ലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു,
കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ.
 
വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക;
പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക.
സത്യത്തിനും സൗമ്യതയ്ക്കും നീതിക്കുംവേണ്ടി
അവിടത്തെ പ്രതാപത്തിൽ വിജയത്തോടെ മുന്നേറുക;
അവിടത്തെ വലതുകരം വിസ്മയാവഹമായ കാര്യങ്ങൾ ഉപദേശിക്കട്ടെ.
അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ;
രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ.
ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു;
അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.
അങ്ങയുടെ ഉടയാടകൾ മീറയും* അഥവാ, നറുമ്പശയും ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു;
ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ള
തന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു.
അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്;
അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു.
 
10 അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ:
നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ.
11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ;
അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ.
12 സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും,
ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും.
13 രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു;
അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു.
14 ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു;
കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു.
അവരും അവളോടൊപ്പം വന്നുചേരും.
15 ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു,
അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു.
 
16 അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും;
അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും.
 
17 ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും
തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും.
സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

*സങ്കീർത്തനം 45:8 അഥവാ, നറുമ്പശയും

സങ്കീർത്തനം 45:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.