* സങ്കീർത്തനം 111-ലെ ഓരോ വരിയും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
സങ്കീർത്തനം 111
യഹോവയെ വാഴ്ത്തുക. മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
 
പരമാർഥികളുടെ സമിതിയിലും സഭയിലും
പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും.
 
യഹോവയുടെ പ്രവൃത്തികൾ വലിയവ;
അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു.
അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ,
അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു.
തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി;
യഹോവ കരുണാമയനും കൃപാലുവും ആകുന്നു.
തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു;
അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു.
 
ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി
അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു;
അവിടത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യമാണ്.
അവ എന്നെന്നേക്കും നിലനിൽക്കുന്നു
ഹൃദയപരമാർഥതയിലും വിശ്വസ്തതയിലും അവ പ്രാവർത്തികമാക്കുന്നു.
അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു;
തന്റെ ഉടമ്പടി അവിടന്ന് എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നു—
അവിടത്തെ നാമം പരിശുദ്ധവും അത്ഭുതാവഹവും ആകുന്നു.
 
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;
അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്.
നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.

*^ സങ്കീർത്തനം 111-ലെ ഓരോ വരിയും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.

സങ്കീർത്തനം 111:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.