15
ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാർ
ഞാൻ വലിയതും വിസ്മയകരവുമായ മറ്റൊരത്ഭുതചിഹ്നം സ്വർഗത്തിൽ കണ്ടു; ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാരെ. അവയോടുകൂടെ ദൈവക്രോധം പൂർത്തീകരിക്കപ്പെടുന്നതിനാൽ അവ അവസാനത്തെ ബാധകളാണ്. പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു. അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു:
“മഹത്തും വിസ്മയകരവുമാകുന്ന
സർവശക്തിയുള്ള ദൈവമായ കർത്താവേ,
ജനതകളുടെ രാജാവേ,
അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.
ആര് അങ്ങയെ ഭയപ്പെടാതെയും
അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ?
പരിശുദ്ധൻ അങ്ങുമാത്രം.
അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ
ജനതകളെല്ലാം വന്ന്
തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”* സങ്കീ. 111:2,3;ആവ. 32:4;യിര. 10:7;സങ്കീ. 86:9; 98:2 കാണുക.
ഇതിനെല്ലാംശേഷം സ്വർഗത്തിലെ ഉടമ്പടിയുടെ കൂടാരമെന്ന ദൈവാലയം തുറന്നിരിക്കുന്നതു ഞാൻ കണ്ടു. ശുദ്ധവും ശുഭ്രവുമായ മൃദുലചണവസ്ത്രം ധരിച്ചും മാറത്തു തങ്കക്കച്ച കെട്ടിയും ബാധകൾ ഓരോന്നും വഹിച്ചുകൊണ്ട് ദൂതന്മാർ ഏഴുപേരും ദൈവാലയത്തിൽനിന്ന് പുറത്തേക്കുവന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു. ദൈവത്തിന്റെ ഉജ്ജ്വലപ്രഭയുടെയും ശക്തിയുടെയും പുകകൊണ്ട് ദൈവാലയം നിറഞ്ഞു. ഏഴു ദൂതന്മാർ അവരുടെ ഏഴു ബാധകളും പൂർത്തിയാക്കുന്നതുവരെ ദൈവാലയത്തിൽ പ്രവേശിക്കാൻ ആർക്കും കഴിഞ്ഞില്ല.

*15:4 സങ്കീ. 111:2,3;ആവ. 32:4;യിര. 10:7;സങ്കീ. 86:9; 98:2 കാണുക.