16
എഫ്രയീമിനും മനശ്ശെക്കും കൊടുത്ത ദേശം
യോസേഫിന്‍റെ മക്കൾക്ക് കിട്ടിയ അവകാശദേശത്തിന്‍റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരിഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്നു, അർഖ്യരുടെ അതിരായ അതാരോത്തിൽ കടന്ന് പടിഞ്ഞാറോട്ട് യഫ്ലേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്‍റെ അതിർവരെ, ഗേസെർവരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. ഇങ്ങനെ യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
എഫ്രയീമിന്‍റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്‍റെ അതിരുകൾ: കിഴക്ക്, അതാരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലേക്കും, അവിടെനിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു. ആ അതിർ മിഖ്മെഥാത്തിന്‍റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കുവശത്ത്കൂടി യാനോഹയും അതാരോത്തും നാരാത്തും കടന്ന് യോർദ്ദാന്‍റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു. തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്നു മഹാസമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
10 എന്നാൽ അവർ ഗേസെരിൽ പാർത്തിരുന്ന കനാന്യരെ അവിടെനിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്തു അവിടെതന്നെ പാർത്തു വരുന്നു.