138
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും;
ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും.
ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്,
അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും;
അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു*.
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി;
എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
അങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും.
അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;
യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;
ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും;
എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും;
അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.
യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും;
യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്;
തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
* 138:2 അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു അങ്ങയുടെ നാമത്തിന് മീതെ എല്ലാം അങ്ങ് അങ്ങയുടെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു 138:7 അങ്ങ് എന്നെ സൂക്ഷിക്കും അങ്ങ് എന്നെ ജീവിപ്പിക്കും