3
ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം.
യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!
എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
“അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല*” എന്ന്
എന്നെക്കുറിച്ച് പലരും പറയുന്നു.
സേലാ
യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും
എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;
അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു.
സേലാ.
ഞാൻ കിടന്നുറങ്ങി;
യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന
ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ.
അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്,
നശിപ്പിച്ചുകളഞ്ഞു.
ജയം യഹോവക്കുള്ളതാകുന്നു;
അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ.
സേലാ.
* 3:2 ദൈവത്തിങ്കൽ നിന്ന് സഹായമില്ല ദൈവത്തിങ്കൽ രക്ഷയില്ല 3:8 ജയം യഹോവക്കുള്ളതാകുന്നു രക്ഷ യഹോവക്കുള്ളതാകുന്നു