49
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
സകലജനതകളുമേ, ഇത് കേൾക്കുവിൻ;
സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.
സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.
എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും;
എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.
ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും;
കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.
തന്റെ സമ്പത്തിൽ ആശ്രയിക്കുകയും
ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ
സഹോദരൻ ശവക്കുഴി കാണാതെ
എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്
സ്വയം വീണ്ടെടുക്കുവാനോ*
ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.
അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്;
അത് ഒരുനാളും സാധിക്കുകയില്ല.
10 ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും
അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.
11 തങ്ങളുടെ ശവക്കുഴികള്‍ ശാശ്വതമായും
അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും
എന്നാകുന്നു അവരുടെ വിചാരം;
അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.
12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല.
അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.
13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു;
അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ.
സേലാ.
14 അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു;
മൃത്യു അവരെ മേയിക്കുന്നു;
നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും;
അവരുടെ സൗന്ദര്യം ഇല്ലാതെയാകും;
അവര്‍ നേരെ പാതാളത്തിലേക്ക്‌ ഇറങ്ങുന്നു.
15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;
അവിടുന്ന് എന്നെ കൈക്കൊള്ളും.
സേലാ.
16 ഒരുവൻ ധനവാനായി ഭവിച്ചാലും
അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.
17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല;
അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.
18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു;
നീ നിനക്ക് തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും;
അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ
നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.
* 49:8 സ്വയം വീണ്ടെടുക്കുവാനോ മറ്റൊരുത്തനും അവന്റെ സഹോദരനെ വീണ്ടെടുക്കുവാന്‍ 49:11 ശവക്കുഴികള്‍ അവരുടെ അകത്തെ വിചാരങ്ങള്‍ 49:16 മഹത്വം സമ്പത്ത്