51
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബത്ത്-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുക്കൽ വന്നപ്പോൾ വായ്മൊഴി രൂപം നൽകിയത്.
ദൈവമേ, അങ്ങയുടെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ;
അങ്ങയുടെ ബഹുവിധമായ കാരുണ്യപ്രകാരം
എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ;
എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു;
എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു;
അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു.
സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും
വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;
പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു.
അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്;
അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
ഞാൻ നിർമ്മലനാകേണ്ടതിന് എന്റെ പാപങ്ങളെ കഴുകേണമേ* എന്നെ ശുദ്ധീകരിക്കണമേ;
ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ.
സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ;
അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
എന്റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കണമേ;
എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.
10 ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്
സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.
11 തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.
12 അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ;
മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.
13 അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും;
പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.
14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ!
രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
എന്നാൽ എന്റെ നാവ് അങ്ങയുടെ നീതിയെ ഘോഷിക്കും.
15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;
എന്നാൽ എന്റെ വായ് അങ്ങേക്ക് സ്തുതിപാടും.
16 ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;
ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല.
17 ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ?
തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.
18 അവിടുത്തെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ;
യെരൂശലേമിന്റെ മതിലുകൾ പണിയണമേ;
19 അപ്പോൾ അവിടുന്ന് നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;
അപ്പോൾ അവർ അങ്ങയുടെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.
* 51:7 എന്റെ പാപങ്ങളെ കഴുകേണമേ ഈ സോപ്പുകൊണ്ട് 51:17 ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ ദൈവമേ, എന്റെ ഹനനയാഗങ്ങൾ