53
സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം.
“ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു;
നന്മ ചെയ്യുന്നവൻ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ
ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുവൻപോലും ഇല്ല.
നീതികേട് പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ?
അവർ എന്റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു*;
ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.
ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി;
ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ.
ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.
സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ!
ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.
* 53:4 അവർ എന്റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു അപ്പം പോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു 53:5 ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ നിന്റെനേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ