67
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;
കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ.
സേലാ.
അങ്ങയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും
അറിയേണ്ടതിന് തന്നെ.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും;
സകലജനതകളും അങ്ങയെ സ്തുതിക്കും.
ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;
അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച്
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ.
സേലാ.
ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും;
സകലജനതകളും അങ്ങയെ സ്തുതിക്കും.
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.