69
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്നെ രക്ഷിക്കണമേ;
വെള്ളം എന്റെ കഴുത്തോളം* എത്തിയിരിക്കുന്നു.
ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;
പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.
എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
എന്റെ തൊണ്ട വരണ്ടിരിക്കുന്നു;
ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു;
വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;
ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.
ദൈവമേ, അവിടുന്ന് എന്റെ ഭോഷത്തം അറിയുന്നു;
എന്റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല.
സൈന്യങ്ങളുടെ യഹോവയായ കർത്താവേ,
അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;
യിസ്രായേലിന്റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും
എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.
അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
10 ഞാൻ എന്റെ പ്രാണനെ കരച്ചിലലും ഉപവാസത്താലും താഴ്മയുള്ളവനാക്കി.
അതും എനിക്ക് നിന്ദയായി തീർന്നു;
11 ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി;
ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.
12 പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു;
ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13 ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങയോട് പ്രാർത്ഥിക്കുന്നു;
ദൈവമേ, അങ്ങയുടെ ദയയുടെ ബഹുത്വത്താൽ,
അങ്ങയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
14 ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ;
എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.
15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
ആഴം എന്നെ വിഴുങ്ങരുതേ;
കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.
16 യഹോവേ, എനിക്കുത്തരമരുളണമേ;
അങ്ങയുടെ ദയ നല്ലതല്ലോ;
അങ്ങയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
17 അടിയന് തിരുമുഖം മറയ്ക്കരുതേ;
ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
18 എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ;
എന്റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കണമേ.
19 എന്റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു;
എന്റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു,
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;
ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21 അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു;
എന്റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു.
22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും
അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23 അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ;
അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.
24 അവിടുത്തെ ക്രോധം അവരുടെ മേൽ പകരണമേ;
അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26 അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;
അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ;
അങ്ങയുടെ നീതി അവർ പ്രാപിക്കരുതേ.
28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ;
നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
ദൈവമേ, അങ്ങയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.
31 അത് യഹോവയ്ക്ക് കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32 സൗമ്യതയുള്ളവർ അത് കണ്ട് സന്തോഷിക്കും;
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34 ആകാശവും ഭൂമിയും സമുദ്രങ്ങളും
അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ.
35 ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
36 അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
* 69:1 കഴുത്തോളം പ്രാണനോളം 69:10 ഞാൻ എന്റെ പ്രാണനെ കരച്ചിലലും ഉപവാസത്താലും താഴ്മയുള്ളവനാക്കി ഞാൻ ഉപവാസത്താല്‍ എന്നേത്തന്നെ താഴ്ത്തി 69:22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവര്‍ യാഗത്തിന് ശേഷം ഭക്ഷിച്ച വസ്തുക്കള്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് കെണിയായും