4
യഹോവയുടെ പർവതം
അന്തിമനാളുകളിൽ,
യഹോവയുടെ ആലയമുള്ള പർവതം,
പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും;
അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും
ജനതകൾ അതിലേക്ക് ഒഴുകിയെത്തും.
അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം,
യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ.
അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും
അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.”
സീയോനിൽനിന്ന് ഉപദേശവും
ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും;
അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും.
അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും
കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും.
രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല;
ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും
തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും;
ആരും അവരെ ഭയപ്പെടുത്തുകയില്ല,
കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു.
സകലജനതകളും
തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു;
എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ
എന്നുമെന്നേക്കും നടക്കും.
 
“ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും;
പ്രവാസികളെയും
ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും;
ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും.
യഹോവ അന്നുമുതൽ എന്നേക്കും
സീയോൻപർവതത്തിൽ അവരെ ഭരിക്കും.
ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ,
സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ,*
നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും;
രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.”
യഹോവയുടെ പദ്ധതി
നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്?
നിങ്ങൾക്കു രാജാവില്ലേ?
നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ?
അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്?
10 സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ
നീ വേദനകൊണ്ട് പുളയുക.
ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട്
തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും.
നീ ബാബേലിലേക്കു പോകും;
അവിടെവെച്ച് നീ മോചിക്കപ്പെടും.
അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന്
യഹോവ നിന്നെ വീണ്ടെടുക്കും.
 
11 എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ
നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു.
“അവൾ അശുദ്ധയാക്കപ്പെടട്ടെ,
നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു.
12 എന്നാൽ, യഹോവയുടെ വിചാരങ്ങൾ
അവർ അറിയുന്നില്ല;
മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന
അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല.
13 “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക,
ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും
വെള്ളോട്ടിൻ കുളമ്പുകളും നൽകും.
നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.”
അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും
അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.
* 4:8 അഥവാ, മല