സങ്കീർത്തനങ്ങൾ
ഒന്നാംപുസ്തകം
1
സങ്കീർത്തനങ്ങൾ 1–41
ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും
പാപികളുടെ പാതയിൽ നിൽക്കാതെയും
പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും
ജീവിക്കുന്നവർ അനുഗൃഹീതർ.
അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;
അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.
നീർച്ചാലുകൾക്കരികെ നട്ടതും
അതിന്റെ സമയത്തു ഫലം നൽകുന്നതും
ഇലകൊഴിയാത്തതുമായ* വൃക്ഷംപോലെയാണവർ—
അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.
 
ദുഷ്ടർ അങ്ങനെയല്ല!
അവർ കാറ്റത്തു പാറിപ്പോകുന്ന
പതിരുപോലെയാണ്.
അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.
 
യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു,
എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.
* സങ്കീർത്തനം 1:3 ഇലകൊഴിയാത്തതുമായ, വിവക്ഷിക്കുന്നത് എപ്പോഴും ആരോഗ്യം നിലനിർത്തുന്നത്.