സങ്കീർത്തനം 126
ആരോഹണഗീതം.
യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ,
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു.
അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു:
“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.”
യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു,
ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.
 
യഹോവേ, തെക്കേദേശത്തിലെ* തോടുകളെ എന്നപോലെ,
ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ.
കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്,
കണ്ണുനീരോടെ നടക്കുന്നവർ,
കറ്റകൾ ചുമന്നുകൊണ്ട്
ആനന്ദഗീതം പാടി മടങ്ങുന്നു.
* സങ്കീർത്തനം 126:4 അതായത്, യെഹൂദയ്ക്കു തെക്കുള്ള