സങ്കീർത്തനം 129
ആരോഹണഗീതം.
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,”
ഇസ്രായേല്യർ പറയട്ടെ;
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,
എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.
ഉഴവുകാർ എന്റെ പുറം ഉഴുത്
ഉഴവുചാലുകൾ നീളമുള്ളതാക്കി.
എന്നാൽ യഹോവ നീതിമാൻ ആകുന്നു;
അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”
 
സീയോനെ വെറുക്കുന്ന ഏവരും
ലജ്ജിച്ചു പിന്തിരിയട്ടെ.
വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന,
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;
അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ
കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.
“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ;
ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,”
എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.