സങ്കീർത്തനം 138
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും;
“ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.
ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം
തിരുനാമത്തെ വാഴ്ത്തും,
കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം
അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.
ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി;
അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.
 
യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.
യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ
അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.
 
യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു;
എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും
അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു.
എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു;
അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.
യഹോവ എന്നെ കുറ്റവിമുക്തനാക്കും;
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു—
തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.
സംഗീതസംവിധായകന്.*
* സങ്കീർത്തനം 138:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.