സങ്കീർത്തനം 149
യഹോവയെ വാഴ്ത്തുക.*
 
യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക,
അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
 
ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ;
സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.
അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ
തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.
കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു;
അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ
അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.
 
ദൈവത്തിന്റെ സ്തുതി അവരുടെ വായിലും
ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ,
രാഷ്ട്രങ്ങളോട് പ്രതികാരംചെയ്യുന്നതിനും
ജനതകൾക്കു ശിക്ഷ നൽകുന്നതിനും
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും
അവരുടെ പ്രഭുക്കന്മാരെ ഇരുമ്പു വിലങ്ങുകളാലും ബന്ധിക്കുന്നതിനും
അവർക്കെതിരേ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി നടപ്പിൽവരുത്തുന്നതിനുംതന്നെ—
ഇത് അവിടത്തെ എല്ലാ വിശ്വസ്തർക്കുമുള്ള ബഹുമതിയാകുന്നു.
 
യഹോവയെ വാഴ്ത്തുക.
* സങ്കീർത്തനം 149:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.