സങ്കീർത്തനം 3
ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.
യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;
എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന്
അനേകർ എന്നെക്കുറിച്ചു പറയുന്നു.
സേലാ.
*
 
എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,
അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,
അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു.
സേലാ.
 
ഞാൻ കിടന്നുറങ്ങുന്നു;
യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന
പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
 
യഹോവേ, എഴുന്നേൽക്കണമേ!
എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ!
എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ;
ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
 
രക്ഷ യഹോവയിൽനിന്നു വരുന്നു.
അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ.
സേലാ.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
* സങ്കീർത്തനം 3:2 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്. സങ്കീർത്തനം 3:3 ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത് സങ്കീർത്തനം 3:8 സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.)