സങ്കീർത്തനം 61
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ;
എന്റെ പ്രാർഥന ശ്രവിക്കണമേ.
 
ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു,
എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്;
എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.
കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു,
എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.
 
ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു
അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു.
സേലാ.
ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു;
അവിടത്തെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള പൈതൃകാവകാശം അങ്ങ് എനിക്കു നൽകിയിരിക്കുന്നു.
 
രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ
അദ്ദേഹത്തിന്റെ സംവത്സരങ്ങൾ അനേകം തലമുറകളിലൂടെ തുടരണമേ.
ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ;
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന് സംരക്ഷണമരുളണമേ.
 
അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും
എന്റെ നേർച്ചകൾ പ്രതിദിനം അർപ്പിക്കുകയും ചെയ്യും.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.*
* സങ്കീർത്തനം 61:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.