സങ്കീർത്തനം 72
ശലോമോന്റെ ഒരു സങ്കീർത്തനം.
ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും
രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ.
അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും
പീഡിതരെ ന്യായത്തോടുംകൂടെ ന്യായപാലനംചെയ്യട്ടെ.
 
പർവതങ്ങൾ ജനത്തിനു സമൃദ്ധിയും
കുന്നുകൾ നീതിയുടെ ഫലങ്ങളും നൽകട്ടെ.
ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും
ദരിദ്രരുടെ മക്കളെ മോചിപ്പിക്കും;
പീഡകരെ അദ്ദേഹം തകർക്കും
സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം
എല്ലാ തലമുറകളിലുമുള്ള ജനം അദ്ദേഹത്തെ ഭയപ്പെടട്ടെ.
അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ.
അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും
ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും.
 
സമുദ്രംമുതൽ സമുദ്രംവരെയും
യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ.
മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും
അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ.
10 തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ
അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ.*
ശേബയിലെയും സേബയിലെയും രാജാക്കന്മാർ
ഉപഹാരങ്ങൾ കൊണ്ടുവരട്ടെ.
11 എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും
സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ.
 
12 കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും
ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.
13 ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും
അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും.
14 പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും,
അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും.
 
15 രാജാവ് നീണാൾ വാഴട്ടെ!
ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ.
ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും
ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
16 ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ;
കുന്നിൻമുകളിൽ അവ ആലോലമാടട്ടെ.
ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ
നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ.
17 അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ;
സൂര്യൻ നിലനിൽക്കുന്നകാലത്തോളം അതു സുദീർഘമായിരിക്കട്ടെ.
 
അങ്ങനെ സകലരാഷ്ട്രങ്ങളും അദ്ദേഹത്തിലൂടെ അനുഗ്രഹിക്കപ്പെടട്ടെ,
അദ്ദേഹത്തെ അനുഗൃഹീതൻ എന്ന് അവർ വാഴ്ത്തിപ്പാടട്ടെ.
 
 
18 ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
19 അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;
സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ.
ആമേൻ, ആമേൻ.
 
 
20 യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം.
* സങ്കീർത്തനം 72:10 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. സങ്കീർത്തനം 72:17 ഉൽ. 48:20 കാണുക.