121
ആരോഹണഗീതം.
ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു;
എനിക്കു സഹായം എവിടെനിന്നു വരും?
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല;
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
യിസ്രായേലിന്റെ പരിപാലകൻ
മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
യഹോവ നിന്റെ പരിപാലകൻ;
യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
പകൽ സൂര്യനെങ്കിലും
രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.
അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.