122
ദാവീദിന്റെ ഒരു ആരോഹണഗീതം.
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു
അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
യെരൂശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.
തമ്മിൽ ഇണക്കിയ നഗരമായി
പണിതിരിക്കുന്ന യെരൂശലേമേ!
അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ,
യിസ്രായേലിന്നു സാക്ഷ്യത്തിന്നായി
യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‌വാൻ കയറിച്ചെല്ലുന്നു.
അവിടെ ന്യായാസനങ്ങൾ,
ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ;
നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
നിന്റെ കൊത്തളങ്ങളിൽ സമാധാനവും
നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം
നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.
നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം
ഞാൻ നിന്റെ നന്മ അന്വേഷിക്കും.