140
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു
സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.
അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു;
അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
+അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു;
അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു.
സേലാ.
യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ;
സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ;
അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു;
വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു;
അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു.
സേലാ.
നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു;
യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.
എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ,
യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ;
നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു
അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ.
സേലാ.
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, -
അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
10 തീക്കനൽ അവരുടെ മേൽ വീഴട്ടെ;
അവൻ അവരെ തീയിലും
എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല;
സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12 യഹോവ പീഡിതന്റെ വ്യവഹാരവും
ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
13 അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും;
നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
+ 140:3 റോമർ 3:13