141
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ അടുക്കലേക്കു വേഗം വരേണമേ;
ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ
എന്റെ അപേക്ഷ കേൾക്കേണമേ.
+എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും
എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിർത്തി,
എന്റെ അധരദ്വാരം കാക്കേണമേ.
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ
എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ;
അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.
നീതിമാൻ എന്നെ അടിക്കുന്നതു ദയ;
അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ;
എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ;
ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാർത്ഥനയേയുള്ളു.
അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും;
എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ
ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.
കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു;
ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും
ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു
ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
+ 141:2 വെളിപ്പാടു 5:8