53
സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം.
+ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു;
നന്മ ചെയ്യുന്നവൻ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ
ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല.
ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി;
നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ.
ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ!
ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
+ 53:1 റോമർ 3:10-12