54
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോടു: ദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചമെച്ചതു.
ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ;
നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;
എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു;
ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു;
അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
ഇതാ, ദൈവം എന്റെ സഹായകനാകുന്നു;
കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും;
നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും;
യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.
അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.