56
സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവു എന്ന രാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ അവനെ ഗത്തിൽ വെച്ചു പിടിച്ചപ്പോൾ ചമെച്ചതു.
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;
മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;
അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു;
ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.
ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
ജഡത്തിന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?
ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു;
അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;
എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ
അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ?
ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.
നീ എന്റെ ഉഴൽചകളെ എണ്ണുന്നു;
എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ;
അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു;
ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.
10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;
ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.
11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
മനുഷ്യന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?
12 ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു;
ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.
13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു
നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.