57
സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവൻ ശൗലിന്റെ മുൻപിൽനിന്നു ഗുഹയിലേക്കു ഓടിപ്പോയ കാലത്തു ചമെച്ചതു.
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;
എന്നോടു കൃപയുണ്ടാകേണമേ;
ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു;
അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം
ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ.
എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ
അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും.
സേലാ.
ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;
അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;
പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നേ.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;
നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു;
എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു;
അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;
അതിൽ അവർ തന്നേ വീണു.
സേലാ.
എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;
ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;
ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
എൻ മനമേ, ഉണരുക;
വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ!
ഞാൻ അതികാലത്തെ ഉണരും.
കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.
10 നിന്റെ ദയ ആകാശത്തോളവും
നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
11 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;
നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.