61
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ;
എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും;
എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ
ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;
നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും.
സേലാ.
ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു,
നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;
അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;
അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും
എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.