62
സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.
അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.
നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ
ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു;
അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;
എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു.
സേലാ.
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക;
എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു;
എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ;
നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;
ദൈവം നമുക്കു സങ്കേതമാകുന്നു.
സേലാ.
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;
തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10 പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു;
സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
11 ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു,
ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12 +കർത്താവേ, ദയയും നിനക്കുള്ളതാകുന്നു;
നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
+ 62:12 ഇയ്യോബ് 34:11; യിരെമ്യാവു 17:10; മത്തായി 16:27; റോമർ 2:6; വെളിപ്പാടു 2:23