75
സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.
ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു;
ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു;
ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ
ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.
സേലാ.
ഡംഭം കാട്ടരുതെന്നു ഡംഭികളോടും
കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു;
ശാഠ്യത്തോടെ സംസാരിക്കയുമരുതു.
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.
ദൈവം ന്യായാധിപതിയാകുന്നു;
അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു;
വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു;
അവൻ അതിൽനിന്നു പകരുന്നു;
ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
ഞാനോ എന്നേക്കും പ്രസ്താവിക്കും;
യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും;
നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.