76
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
അവന്റെ കൂടാരം ശാലേമിലും
അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
അവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും
പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു.
സേലാ.
ശാശ്വതപർവ്വതങ്ങളെക്കാൾ നീ
തേജസ്സും മഹിമയും ഉള്ളവനാകുന്നു.
ധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു;
പരാക്രമശാലികൾക്കു ആർക്കും കൈക്കരുത്തില്ലാതെ പോയി.
യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ
തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
നീ ഭയങ്കരനാകുന്നു;
നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാകുന്നവൻ ആർ?
സ്വർഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു;
ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ
ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ
ഭൂമി ഭയപ്പെട്ടു അമർന്നിരുന്നു.
സേലാ.
10 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം;
ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
11 നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‌വിൻ;
അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
12 അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;
ഭൂമിയിലെ രാജാക്കന്മാർക്കു അവൻ ഭയങ്കരനാകുന്നു.