12
അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി യോര്‍ദാന്‍ നദി കടന്ന് വടക്ക് ഭാഗത്തുള്ള സഫോന്‍ പട്ടണത്തില്‍ ചെന്ന് യിഫ്താഹിനോട്: അമ്മോന്യരോടുള്ള യുദ്ധത്തിന് നീ ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ട് തീ വെച്ചു ചുട്ടുകളയും എന്ന് പറഞ്ഞു. യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ കലഹം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ വിളിച്ചെങ്കിലും, നിങ്ങൾ അവരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചില്ല. നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ച് അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെ ആയിരിക്കെ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധത്തിന് വരുന്നത് എന്ത് എന്ന് പറഞ്ഞു. അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും കൂട്ടി, എഫ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ചു; “ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും ഇടയിൽ എഫ്രയീമ്യരിൽ നിന്ന് ഓടിപ്പോയവർ ആകുന്നു “എന്ന് എഫ്രയീമ്യർ പറയുകകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു. ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ എഫ്രയീമ്യർ എത്തും മുമ്പ് പിടിച്ചു; രക്ഷപെട്ട എഫ്രയീമ്യരിൽ ആരെങ്കിലും “ഞാൻ അക്കരക്കു കടക്കട്ടെ “എന്ന് പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്ന് ചോദിക്കും; “അല്ല “എന്ന് അവൻ പറഞ്ഞാൽ, അവർ അവനോട് “ശിബ്ബോലെത്ത് “എന്ന് പറയാൻ പറയും; അത് അവന് ശരിയായി ഉച്ചരിക്കുവാൻ കഴിയായ്കകൊണ്ട് അവൻ “സിബ്ബോലെത്ത് “എന്ന് പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ച് കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ മരിച്ചുവീണു.
യിഫ്താഹ് യിസ്രായേലിന് ആറ് വർഷം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.
അവന്റെ ശേഷം ബേത്ത്-ലേഹേമ്യനായ ഇബ്സാൻ യിസ്രായേലിന് ന്യായാധിപനായിരുന്നു. അവന് മുപ്പത് പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പത് പുത്രിമാരെ വിവാഹം ചെയ്തയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പത് കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴ് വർഷം ന്യായാധിപനായിരുന്നു. 10 പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്-ലേഹേമിൽ അവനെ അടക്കം ചെയ്തു.
11 അവന്റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന് ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു. 12 പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കം ചെയ്തു.
13 അവന്റെ ശേഷം ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു. 14 ഓരോ കഴുത സ്വന്തമായുള്ള നാല്പത് പുത്രന്മാരും മുപ്പത് പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ട് വർഷം ന്യായാധിപനായിരുന്നു. 15 പിന്നെ ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കം ചെയ്തു.