16
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “ഈ സ്ഥലത്ത് നീ ഭാര്യയെ എടുക്കരുത്; നിനക്ക് പുത്രന്മാരും പുത്രിമാരും ജനിക്കുകയും അരുത്”. ഈ സ്ഥലത്തു ജനിക്കുന്ന പുത്രീപുത്രന്മാരെക്കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവർക്ക് ജന്മം നൽകുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മാരകരോഗത്താൽ മരിക്കും; ആരും അവരെക്കുറിച്ചു വിലപിക്കുകയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ, അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ നശിച്ചുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും”. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിക്കുവാൻ പോകരുത്; അവരോടു സഹതാപം കാണിക്കുകയും അരുത്; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു” എന്ന് യഹോവയുടെ അരുളപ്പാട്. “വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവർക്കുവേണ്ടി വിലപിക്കുകയോ, സ്വയം മുറിവേല്പിക്കുകയോ, മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യുകയില്ല. മരിച്ചവനെക്കുറിച്ച് വിലപിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും അവർക്ക് അപ്പം നുറുക്കിക്കൊടുക്കുകയില്ല; അപ്പനോ അമ്മയ്ക്കോ വേണ്ടി ആരും അവർക്ക് ആശ്വാസത്തിന്റെ പാനപാത്രം കുടിക്കുവാൻ കൊടുക്കുകയുമില്ല. അവരോടുകൂടി ഇരുന്നു ഭക്ഷിക്കുവാനും പാനം ചെയ്യുവാനും നീ വിരുന്നുവീട്ടിലേക്കു പോകരുത്”. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് കാണത്തക്കവിധം ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും. 10 നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്ന് അവർ നിന്നോട് ചോദിക്കുമ്പോഴും 11 നീ അവരോടു പറയേണ്ടത്: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കുകയും എന്നെ ഉപേക്ഷിച്ച് എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കുകയും ചെയ്യുകകൊണ്ടു തന്നെ” എന്ന് യഹോവയുടെ അരുളപ്പാട്. 12 “നിങ്ങളോ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചുനടക്കുന്നു. 13 അതുകൊണ്ട് ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന്, നിങ്ങളും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്ക് നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്ക് കൃപ കാണിക്കുകയുമില്ല. 14 ആകയാൽ, ‘യിസ്രായേൽ മക്കളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നൊരിക്കലും പറയാതെ, 15 ‘യിസ്രായേൽ മക്കളെ വടക്കെദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും. 16 ഇതാ, ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്‍റെശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിൽനിന്നും എല്ലാകുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 17 “എന്റെ ദൃഷ്ടി അവരുടെ എല്ലാ വഴികളിലും ഇരിക്കുന്നു; അവ എനിക്ക് മറഞ്ഞിരിക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന് മറവായിരിക്കുന്നതുമില്ല. 18 അവർ എന്റെ ദേശത്തെ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി, എന്റെ അവകാശത്തെ മലിനവും മ്ളേച്ഛവുമായ ശവങ്ങളാൽ നിറച്ചിരിക്കുകയാൽ, ഞാൻ ആദ്യം തന്നെ അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടി പകരം ചെയ്യും. 19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങയുടെ അടുക്കൽ വന്നു; ‘ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായിരുന്നത്, വ്യാജമായ മിഥ്യാമൂർത്തികളത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്ന് പറയും. 20 തനിക്ക് ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന് കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല. 21 “ആകയാൽ ഈ ഒരു പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ അറിയിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും”.