6
ഇയ്യോബ് ഉത്തരം പറയുന്നു 
  1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:   
 2 “അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!  
എന്റെ വിപത്ത് സ്വരൂപിച്ച് *തുലാസ് - ഭാരം തൂക്കുന്ന ഉപകരണംതുലാസിൽ വച്ചെങ്കിൽ!   
 3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.  
അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.   
 4 സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;  
അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;  
ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.   
 5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?  
തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?   
 6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?  
മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?   
 7 തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത്  
എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.   
 8 “അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!  
എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!   
 9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!  
തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!   
 10 അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു;  
കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.  
പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;   
 11 ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്?  
ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?   
 12 എന്റെ ബലം കല്ലിന്റെ ബലമോ?  
എന്റെ മാംസം താമ്രമാകുന്നുവോ?   
 13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?  
രക്ഷ എന്നെ വിട്ടുപോയില്ലയോ?   
 14 “ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;  
അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും.   
 15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;  
വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.   
 16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;  
ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.   
 17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;  
ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.   
 18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;  
അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.   
 19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു;  
ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.   
 20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;  
അവിടംവരെ ചെന്നു നാണിച്ചു പോകുന്നു.   
 21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി  
വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.   
 22 എനിക്കു കൊണ്ടുവന്നു തരുവിൻ;  
നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;   
 23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;  
നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ  
എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?   
 24 “എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;  
ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.   
 25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!  
നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?   
 26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?  
ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.   
 27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;  
സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.   
 28 “ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;  
ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?   
 29 ഒന്നുകൂടി നോക്കുവിൻ†ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ് ; നീതികേട് ഭവിക്കരുത്.  
ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നെ.   
 30 എന്‍റെ നാവിൽ അനീതിയുണ്ടോ?  
എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?